1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ എന്തൊക്കെ തരം ജീവികളാണ് ഉള്ളതെന്നായിരുന്നു ലാംഗ എപ്പോഴും ചിന്തിച്ചിരുന്നത്. എന്നാൽ അസാമാന്യവലിപ്പമുള്ള ഒരുതരം പാമ്പ് ഈ ഭാഗങ്ങളിൽ ധാരാളമുണ്ടെന്ന് കേട്ടതോടെ ലാംഗയ്ക്ക് ആവേശമായി. ചില കഥകൾ കൂടി കേട്ടതോടെ അത്തരം ഒരെണ്ണത്തിനെ കണ്ടെത്തി കൊല്ലണമെന്ന് ലാംഗയ്ക്ക് തോന്നിത്തുടങ്ങി.
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ റ്റാപ്പേർഴ്സ് ആയ സെറിഗെയ്റൂസ് റബ്ബർ മരങ്ങൾ നിൽക്കുന്ന ഉൾക്കാടുകളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. അവരെ അവിടെ കൊണ്ടെത്തിക്കുവാനുള്ള ഒരു ബോട്ട് ഉടൻ തന്നെ ഹെമാച്ചേ ജെ മാലിസിൽ എത്തിച്ചേരുമെന്ന് കേട്ടതോടെ അതിൽക്കയറിക്കൂടുവാൻ ലാംഗ തയ്യാറെടുത്തു. ഇത്തക്കുവായി നദിയുടെ മുകൾ ഭാഗത്തേക്ക്, അതായത് കൂടുതൽ ഉള്ളിലേക്ക് പോകുവാനാണ് ലാംഗ ഉദ്യേശിക്കുന്നത്. കൂടാതെ ആ ഭാഗങ്ങളിലെല്ലാം തന്നെ ഒട്ടനവധി സെറ്റില്മെന്റുകളും, റബ്ബർ ധാരാളം നിൽക്കുന്ന കാടുകളുമുണ്ട്. അതെല്ലാം കാണുക, അനുഭവിക്കുക, ഇതൊക്കെയാണ് ഓക്കെ അൽഗോട്ട് ലാംഗയുടെ ലക്ഷ്യം.
വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വനം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഒറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡവനത്തിന്റെ സ്ഥാനത്ത് സീഡിഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ കാണുന്ന മനൗസ് നഗരം വികസിച്ച് വന്നതിന്റെ പിന്നിൽ കറയൊഴുക്കുന്ന ഒരു വൃക്ഷമാണുള്ളത്, റബർ!
മൽക്കാപ്പൂരിലെ അവരുടെ ക്യാമ്പിൽ അന്നത്തെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ മറ്റ് ഇംഗ്ലീഷുകാർ അവർക്കുണ്ടായിരുന്ന ഒരു സംശയം ലിവ്സണിനോട് ചോദിച്ചു. അവർ ഇന്ന് വെടി വെച്ച് വീഴ്ത്തിയ കടുവ തന്നെയാണോ മാൻ ഈറ്റർ എന്നായിരുന്നു അവരുടെ ചോദ്യം. അഥവാ ആണെങ്കിലും അല്ലെങ്കിലും എന്താണ് ഇത്ര ഉറപ്പ്? എന്നാൽ നാട്ടുകാരൻ കൂടിയായ വേട്ടക്കാരൻ കിസ്റ്റിമയുടെ ഉറപ്പായിരുന്നു ലിവ്സണിന് വേണ്ടിയിരുന്നത്. തങ്ങൾ കൊന്നത് നരഭോജിയെ അല്ല എന്ന് മാസങ്ങളായി ആ കടുവയെ പിന്തുടരുകയും, പഠിക്കുകയും ചെയ്തു വന്നിരുന്ന കിസ്തിമയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ ലിവ്സണിനു അതിനേക്കാൾ വിശ്വാസമുള്ള ഒരാൾ അദ്ദേഹത്തിന്റെ വേട്ടസംഘത്തിൽ തന്നെയുണ്ടായിരുന്നു. ഗൂഗൂലൂ എന്നായിരുന്നു അയാളുടെ പേര്. ഈ വിചിത്രമായ പേര് കേട്ട് കൂടെയുണ്ടായിരുന്നവർക്ക് ചിരിപൊട്ടി. ഇത്തരം ഒരു പേര് ഇന്ത്യയിൽ വെച്ച് അവർ മുൻപ് ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല.
ആകെക്കൂടി ആ ഗ്രാമം ഇഷ്ടപ്പെട്ടുപോയ ലിവ്സണിനു ആകെ അറിയേണ്ടുന്ന കാര്യം ചുറ്റുവട്ടത്തുള്ള കാടുകളിൽ ആവശ്യത്തിന് മൃഗങ്ങൾ ഉണ്ടോ എന്നായിരുന്നു. കാട്ടുപോത്തുകളും, കടുവകളും, കരടികളും, പുലികളും, മാനുകളും നിറഞ്ഞ കാടുകളായിരുന്നു അവിടെയുണ്ടായിരുന്നത്. ലിവ്സണിന്റെ വിവരണങ്ങളിൽ നിന്നും അക്കാലത്തെ ഇന്ത്യൻ കാടുകളിലെ മൃഗവൈവിധ്യം നമുക്ക് മനസിലാക്കുവാൻ സാധിക്കും. നായാട്ടിന് പോകുമ്പോൾ ഈ കാടുകൾ പരിചയമുള്ള നാട്ടുകാരായ രണ്ട് വേട്ടക്കാരേക്കൂടി താൻ നൽകാമെന്നും ഗ്രാമത്തലവൻ അവരെ അറിയിച്ചു. കിസ്റ്റിമ, വീരപ്പ ഇതായിരുന്നു അവരുടെ പേരുകൾ. ഇത്രയും കേട്ടതോടെ അവിടെ കുറച്ച് ദിവസങ്ങൾ തങ്ങുവാൻ തന്നെ ലിവ്സൺ തീരുമാനിച്ചു. പടയണി വാദ്യമായ തപ്പ് നിര്‍മാണത്തിന്റെ കൗതുകക്കാഴ്ച കാണാം!
----------
ട്രോങ്കാ പ്രഭുവിന്റെ മരണശേഷം റോബിൻ അദ്ദേഹത്തിന്റെ സഹോദരൻ ബഫോഗര്‍ പ്രഭുവിന്റെ അരികിൽ അഭയം തേടുകയും അവിടെ സമാധാനത്തോടെ ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. അയാളും അവനോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത്. അവർ വീണ്ടും കൃഷിയും മറ്റും ആരംഭിക്കുകയും , സാധാരണ ജീവിതം തുടരുകയും ചെയ്തു. പക്ഷെ ഈ ദ്വീപിൽ ഒന്നും സ്ഥിരമായി നിലനിൽക്കുകയില്ല. കപ്പലുകള്‍ പ്രതീക്ഷിച്ചുകൊണ്ടുള്ള റോബിന്റെ കാത്തിരിപ്പ് വീണ്ടും തുടര്‍ന്നു . പക്ഷേ അങ്ങനെ എളുപ്പം ഇവിടെ നിന്നും രക്ഷപ്പെടുവാനും, മനസമാധാനത്തോടെ ജീവിക്കുവാനും വിധി റോബിനെ അപ്പോഴും അനുവദിച്ചില്ല. കാരണം മറ്റൊന്നുമായിരുന്നില്ല വൂസിങ്ങ്ടണിന്‍റെ അടുത്ത വരവ് നേരെ ഇങ്ങോട്ട് തന്നെയായിരുന്നു ! മൂവായിരത്തോളം വരുന്ന വലിയൊരു സൈന്യവുമായി വൂസിങ്ടൻ ഇങ്ങോട്ടേയ്ക്ക് നീങ്ങിയിട്ടുണ്ട് എന്ന വാർത്തയാണ് ചാരന്മാർ അറിയിച്ചത് . മൂന്ന് ദിവസങ്ങൾക്കുള്ളിൽ അവർ ഇവിടെ എത്തിച്ചേർന്നേക്കാം ! ബഫോഗര്‍ പ്രഭു ഉടൻതന്നെ റോബിനെ, സ്ത്രീകളെയും, അവരുടെ കാലികളെയും കൂട്ടി നദീതീരത്തേക്ക് പറഞ്ഞുവിട്ടു. സാധാരണ ചെയ്യുന്നതുപോലെ സുരക്ഷയെക്കരുതിയാണ് അങ്ങിനെ ചെയ്തത്. എന്നാൽ ഇപ്രാവശ്യം കണക്കൂകൂട്ടലുകൾ തെറ്റി. വൂസിംഗ്ടണിനെ സഹായിക്കാൻ വന്നെത്തിയ മറ്റൊരു സൈന്യം കൃത്യം അവിടെതന്നെ തമ്പടിച്ചിട്ടുണ്ടായിരുന്നു. അവരുടെ ആക്രമണത്തിൽ ചെറുതായൊന്ന് പൊരുതാൻ പോലും റോബിനും കൂട്ടർക്കും സാധിച്ചില്ല.റോബിൻ ഉൾപ്പെടെ സംഘത്തിലെ ഭൂരിഭാഗം ആളുകളെയും അവർ തടവുകാരായി പിടികൂടുകയും ചെയ്തു. വൂസിംഗ്ടണിനെ സഹായിക്കുന്ന സകാലവ ഗോത്രക്കാരായിരുന്നു അവർ. പഴയ ദൂതൻ റായ്- നന്നോ ഈ ഗോത്രക്കാരൻ ആയിരുന്നു എന്ന് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. ഇവർ പിന്നീട് പക്ഷം മാറി വൂസിംഗ്ടണിന്റെ കൂടെ ചേർന്നതാവാം.
അഫറർ പ്രഭുവിന്റെ അരികിൽ നിന്നും സെയ്ന്റ് അഗസ്റ്റിൻ തുറമുഖം ലക്ഷ്യമാക്കി കടന്നു കളഞ്ഞ റോബിൻ വിജനമായ പാതകളിലൂടെ മുന്നോട്ട് നീങ്ങി. ഇരുപത്തിയൊന്നാം ദിവസം വഴിയില്‍ ഒന്നോ രണ്ടോ മനുഷ്യരെ കണ്ടെങ്കിലും അവർ റോബിന്റെ വെളുത്ത പാണ്ടുപിടിച്ച രൂപംകണ്ട് ഭയന്നു ഓടിയകന്നു. ഒരു ചത്ത കാളയും ചുമന്നുകൊണ്ടാണ് അവർ വന്നത്. അവർ ഓടിപ്പോയതോടെ ആ കാളയുടെ ഇറച്ചി എടുക്കുവാൻ അവന് സാധിച്ചു. ഇതേ സമയം കുറച്ചകളെ കിഴക്ക് ഭാഗത്തുനിന്നും കനത്ത പുക മുകളിലേക്ക് ഉയരുന്നത് റോബിൻ ശ്രദ്ധിച്ചിരുന്നു. ഏതാനും മൈലുകള്‍ക്കുള്ളിൽ ഒരു ഗ്രാമം ഉണ്ടാവാൻ സാധ്യതയുണ്ട് . അങ്ങനെ ഇരുപത്തി മൂന്നാം ദിവസം വീണ്ടും പുക കണ്ടുതുടങ്ങി. ഇപ്പോളത് വളരെ അടുത്താണ്. റോബിൻ നടപ്പിന്റെ വേഗത വർധിപ്പിച്ചു. അവസാനം വലിയൊരു നദിയുടെ തീരത്താണ് അവൻ എത്തിച്ചേർന്നത്. ഒരു പക്ഷേ അധികം ദൂരെയല്ലാതെ തുറമുഖം കണ്ടേക്കാം . അവന്റെ മനസ് പിടഞ്ഞു. എന്നാൽ ആ നദിയുടെ വിസ്താരം റോബിനെ അമ്പരപ്പിച്ചു കളഞ്ഞു .ഇംഗ്ലണ്ടിലെ തെംസ് നദിയുടെ ഏതാണ്ട് രണ്ടിരട്ടിയോളം വരുമായിരുന്നു അത്!
1702 ൽ തന്റെ പതിനാറാം വയസ്സിൽ തെക്കൻ മഡഗാസ്ക്കറിൽ അകപ്പെട്ടുപോയ റോബിൻ എന്ന ഇംഗ്ലീഷ് ചെറുപ്പക്കാരൻ, നിർഭാഗ്യവശാൽ മിയവാരോ എന്നൊരു യുദ്ധപ്രഭുവിന്റെ അടിമയായി മാറുകയും, അയാളുടെ ഔദ്യോഗിക കശാപ്പുകാരൻ എന്ന നിലയിൽ അവിടെ ജീവിക്കുകയും ചെയ്തു. ഇതിനിടയിൽ അമ്പരോ പ്രഭുവമായി നടന്ന യുദ്ധത്തിൽ റോബിൻ അയാളുടെ മകളെ തടവുകാരിയായി പിടിക്കുകയും മിയവാരോ അവളെ റോബിന് ഭാര്യയായി കൊടുക്കുകയും ചെയ്തു. സന്തോഷകരമായ ആ ദിനങ്ങള്‍ അങ്ങിനെ മുന്നോട്ട് നീങ്ങി . ആ പെൺകുട്ടി അവന് നല്ലൊരു ഭാര്യയായിരുന്നു . വ്യത്യസ്തയിനം ഭക്ഷണങ്ങള്‍ അവള്‍ ദിവസവും അവന് ഉണ്ടാക്കിക്കൊടുത്തു . കുറേക്കാലത്തേക്ക് റോബിന് അവിടം വിട്ട് പോകണമെന്നേ തോന്നിയില്ല . അവനിപ്പോൾ സ്വന്തമായി, വീടും, ഭാര്യയും, കാലികളും, ആവശ്യത്തിന് തേനും മറ്റ് കാര്യങ്ങളും ഉണ്ട്. അങ്ങിനെ ആ നാട്ടിലെ മറ്റാരെയും പോലെ റോബിനും മാന്യമായി തന്നെ ജീവിച്ചു. ഒരു പെൺകുട്ടിയെ അവന് ഭാര്യയായി നൽകിയെങ്കിലും യജമാനനായ മിയവാരയെ അവന് ഇപ്പോഴും നല്ല ഭയമായിരുന്നു. അയാൾക്ക് ദുർമന്ത്രവാദികളോടുള്ള അമിതമായ വിധേയത്വം തന്നെയായിരുന്നു കാരണം.
അന്ന്ഉച്ചയോടെ തണലുള്ള ഒരു പ്രദേശം കണ്ടെത്തി അവർ അവിടെ വിശ്രമിച്ചു. ഈ പ്രദേശങ്ങൾ കാഴ്ചക്ക് അതിമനോഹരമായിരുന്നു. പച്ചപ്പുള്ള മരങ്ങളും, ചെറിയ അരുവികളും വഴിയിലുടനീളം ഉണ്ടായിരുന്നു. അങ്ങകലെ ഒരു മരത്തിന് കീഴെ രണ്ടുമൂന്ന് കാട്ടുകാളകൾ നിൽക്കുന്നത് കൂടെയുള്ളവർ റോബിന് കാണിച്ചു കൊടുത്തു. അവറ്റകളെ അടുത്തുകാണുവാനുള്ള ആഗ്രഹത്തിൽ അവൻ തോക്കെടുത്ത് സാവധാനം ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നീങ്ങി. ഈ യാത്രയിൽ കാലികളുടെ സംരക്ഷണത്തിനായി മിയവാരോ അവന് തോക്കും കൂടെ കൊടുത്തയച്ചിരുന്നു. ഒരു വശങ്ങളിലും ഒരാളുടെ അത്രയും ഉയരമുണ്ടായിരുന്ന പുല്ലുകൾ ഉഉണ്ടായിരുന്നതുകൊണ്ട് നിലത്ത് കുനിയാതെ തന്നെ കാട്ടുകാളകളുടെ കൂടുതൽ അടുക്കലേക്ക് ചെല്ലുവാൻ റോബിന് സാധിച്ചു. അപ്പോഴാണ് വേറെ മൂന്ന് കാളകൾ തന്റെ നേർക്ക് നേർക്ക് പാഞ്ഞുവരുന്നത് റോബിൻ കണ്ടത്. പേടിച്ചരണ്ട അവയുടെ കണ്ണുകൾ തീ പോലെ തിളങ്ങുന്നുണ്ടായിരുന്നു. തുറന്നുപിടിച്ച വായിലൂടെ പത പുറത്തേക്ക് ചാടുന്നു . എന്തോ കണ്ടു വിരണ്ടിട്ടാണ് അവ ഇങ്ങനെ ഓടി വരുന്നതെന്ന് ഉറപ്പാണ്. ഭയന്നുപോയ റോബിൻ സ്വയരക്ഷക്കായി ഓടിവരുന്ന കാട്ടുകാളകളെ നോക്കി വെടിവെച്ചു. വെടിശബ്ദവും, കൂടെ കാളകളുടെ അലർച്ചയും ! ഓടാൻ ത്രാണിയില്ലാതിരുന്ന റോബിൻ എന്തും വരട്ടെയെന്ന് കരുതി മുഖം പൊത്തി നിലത്ത് കുനിഞ്ഞിരുന്നു. ഇതേസമയം കൂടെയുണ്ടായിരുന്നവർ കൂവിക്കൊണ്ട് ഓടിയകാലുന്നതും അവൻ കേട്ടു.
തെക്കൻ മഡഗാസ്ക്കറിലെ ആൻഡ്രോയി എന്ന നാട്ടുരാജ്യത്തിലെ യുദ്ധപ്രഭുവായ മിയവാരോയുടെ അടിമയായി കഴിയുന്ന റോബിന്റെ അവസാന പ്രതീക്ഷയായിരുന്നു അയൽരാജ്യത്തിലെ സാമുവൽ രാജാവുമായുള്ള യുദ്ധം. ക്യാപ്റ്റൻ ട്രൂമോണ്ട് ഉൾപ്പടെയുള്ളവർ അവിടെയുള്ളതിനാൽ എങ്ങിനെയും അവിടെയെത്തിയാൽ തനിക്ക് രക്ഷപെടാമെന്നായിരുന്നു അവന്റെ കണക്കുകൂട്ടൽ. എന്നാൽ കിംഗ് കിരീന്ദ്ര ഒരു വിഷപ്രയോഗത്തിലൂടെ സാമുവേൽ രാജാവിനെ വധിച്ചതോടെ റോബിൻ ആകെ തകർന്നുപോയി.
ക്യാപ്റ്റൻ യംഗ്, ക്യാപ്റ്റൻ ട്രുമോണ്ട്, ക്യാപ്റ്റൻ സ്റ്റിവർട്ട് എന്നിവരും ദ്വിഭാഷിയായ സാമും, പിന്നെ ഡുഡേ ദമ്പതികളും, റോബിനും മറ്റ് നാവികരും ഉൾപ്പെടുന്ന സംഘം തെക്കൻ മഡഗാസ്ക്കറിലെ ആൻഡ്രോയ് രാജ്യത്തിലെ കിംഗ് കിരീന്ദ്രയെ തടവുകാരനാക്കി അവിടെ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ശ്രമിക്കുകയും, അയാളെയുംകൊണ്ട് കൊട്ടാരത്തിൽ നിന്നും തൊട്ടടുത്തുള്ള കിങ് സാമുവേലിന്റെ രാജ്യം ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. എന്നാൽ റോബിന്റെ കപ്പിത്താനായ ക്യാപ്റ്റൻ യംഗിന്റെ തെറ്റായ തീരുമാനങ്ങൾ മൂലം രാജാവിനെയും, അയാളുടെ മകനെയും അവർക്ക് വിട്ടുകൊടുക്കേണ്ടി വരികയും അതുമൂലം അവരുടെ കൂടെയുണ്ടായിരുന്ന ഒട്ടേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തു. അവസാനം യാത്രയുടെ നാലാം ദിവസം അവർ കിംഗ് കിരീന്ദ്രയുടെയും, കിങ് സാമുവേലിന്റെയും രാജ്യങ്ങളുടെ അതിർത്തിയിലുള്ള നദി മറികടന്ന് അപ്പുറം കടന്നെങ്കിലും അന്നത്തെ പ്രഭാതത്തിൽ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന പലരെയും കാണ്മാനില്ല എന്നവർക്ക് പിടികിട്ടി. ക്യാപ്റ്റൻ ഡ്രൂമോണ്ട് , ക്യാപ്റ്റൻ സ്റ്റീവാർഡ്, മിസ്റ്റർ ബെൻബോ, ഡൂഡേയ് ദമ്പതികൾ, കൂടെ നാലോ അഞ്ചോപേർ, ഇത്രയും ആളുകളെയാണ് ഇപ്പോൾ കാണ്മാനില്ലാത്തത്. പക്ഷെ ആകെ മുപ്പതോളം ആളുകൾ പോയിട്ടുണ്ടെന്ന് പിന്നീട് അവർക്ക് പിടികിട്ടി. മറ്റുള്ളവരോട് ഒരു വാക്ക് പോലും പറയാതെ അവർ രാത്രിയിൽ കടന്നു കളഞ്ഞതാണ്. ക്യാപ്റ്റൻ യങിന്റെ മണ്ടൻ തീരുമാനങ്ങൾക്കൊപ്പം ഇനിയും സഹകരിക്കാനാവില്ല എന്നവർ തീരുമാനിച്ചു കാണണം. എന്തായാലും അവർ രക്ഷപെട്ടു കഴിഞ്ഞു. എന്നാൽ ഇനിയും അവശേഷിക്കുന്നവരുടെ കാര്യത്തിൽ ഈ യാത്ര അവസാനിക്കുകയാണ്. അവരുടെ വിധി പകൽവെളിച്ചംപോലെ വ്യക്തമാണ്. ആയുധങ്ങളോ, ഭക്ഷണമോ കയ്യിലില്ല. ഇനിയെന്തും സംഭവിക്കാം!
പിറ്റേന്ന് അതിരാവിലെ തന്നെ റോബിൻ ഉണർന്നു. രാത്രി ഉറങ്ങിയെന്ന് ഉറപ്പിച്ച് പറയാനാവില്ല. പക്ഷെ മറ്റുള്ളവരേക്കാൾ കൂടുതൽ അവൻ ഉറങ്ങിയിട്ടുണ്ടാവണം. ആളുകളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നത് റോബിൻ ശ്രദ്ധിച്ചു. ആരും നന്നായി ഉറങ്ങിയിട്ടില്ല എന്നതാണ് സത്യം. സാം പറഞ്ഞ കഥ സകലരുടെയും മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടാവണം. റോബിൻ എന്തോ ചിന്തയോടെ ആ മണൽത്തട്ടിൽ വെറുതേ ഇരുന്നു. അവന്റെ മനസിന് വല്ലാത്ത ഭാരം തോന്നി. പ്രകൃതിയോടും, മനുഷ്യനോടും മല്ലിട്ടു മാത്രമേ അവർക്ക് ഇനി മുന്നേറാനാവൂ. എന്നാൽ അവർ നിരായുധരാണ് താനും. പ്രാണനല്ലാതെ മറ്റൊന്നും അവരുടെ കയ്യിൽ അവശേഷിക്കുന്നില്ല. വല്ലാത്തൊരു മൂകത ആ കടൽത്തീരത്ത് തളംകെട്ടി നിൽപ്പുണ്ടായിരുന്നു.
"Shipwrecked off the coast of Madagascar, Robert Drury was thrust into a world far removed from his own. Witness the incredible hardships he faced, the extraordinary people he encountered, and the unexpected path that led him back to civilization in this captivating story of survival, adaptation, and the resilience of the human spirit."
1730 ൽ ലണ്ടനിലെ ബിർച്ചിൻ ലെയിനിലെ ഓൾഡ്‌ടോംസ് കോഫീ ഹൌസാണ് രംഗം. കുറച്ചാളുകളുടെ നടുവിൽ ഇരുന്നുകൊണ്ട് ഒരാൾ പഴയ കപ്പൽ കഥകൾ തട്ടിവിടുകയാണ്. ഒട്ടേറെ യാത്രകൾ ചെയ്തിട്ടുള്ള ആളാണ് അതെന്ന് മുഖം കണ്ടാൽ തന്നെ അറിയാം. ആരാണയാൾ ? ...... കോഫീ ഹൌസിലേയ്ക്ക് പുതുതായി എത്തിയ ഒരു സന്ദർശകൻ ആളുകളോട് ചോദിച്ചു . അത് റോബിൻ എന്ന റോബർട്ട് ഡ്രൂറിയാണ് . പഴയൊരു നാവികൻ. ഇയാൾ പണ്ട് ആഫ്രിക്കയിലെവിടെയോ ആയിരുന്നു. അടുത്ത് കൂടിയാൽ രസമുള്ള കഥകൾ കേൾക്കാം . ശരിയാണൊന്നു മാത്രം ചോദിക്കരുത് " ചിരിച്ചുകൊണ്ട് അടുത്ത ടേബിളിൽ ഇരുന്നയാൾ മറുപടി പറഞ്ഞു . പക്ഷേ ഈ സമയത്തും റോബിൻ കഥ തുടരുകയായിരുന്നു . "മുങ്ങിയ കപ്പലിൽ നിന്നും അവസാനം തോണിയിലേക്ക് കാലെടുത്ത് വെച്ചത് ക്യാപ്റ്റൻ ആയിരുന്നു . കയ്യിൽ മുറുകെ പിടിച്ചിരുന്ന പെട്ടിയിൽ ഉണ്ടായിരുന്നത് സൂക്ഷിച്ചു വെച്ചിരുന്ന അദ്ദേഹത്തിൻ്റെ പിതാവിന്റെ ഹൃദയം ആയിരുന്നു! രാത്രിയായി തുടങ്ങി . ദൂരെ പലയിടങ്ങളിലും തീക്കുണ്ഡങ്ങൾ എരിയുന്നുണ്ട്. അത് ദ്വീപിലെ നാട്ടുകാരാണോ, അതോ ഇനി നരഭോജികൾ വല്ലതുമാണോ? അറിയില്ല “
Books1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books)Hard Copy | https://amzn.to/3T5lTioEbook | https://amzn.to/44eYMqW2 മഡഗാസ്കർ (Regal Publishers)Hard Copy | https://amzn.to/3ZN8sr73 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!Ebook | https://amzn.to/3G8ZdLj
1697 നവംബർ 18 ന് കോഴിക്കോടൻ തീരത്തുള്ള വെള്ളിയാംകല്ലിന് സമീപത്ത് നിന്നും സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് റൂപ്പറൽ എന്ന് പേരുള്ള ഒരു കപ്പൽ പിടികൂടുകയും, ഭൂരിഭാഗം നാവികരെയും ബോട്ടിൽ ഇറക്കിവിട്ടശേഷം അതിന്റെ പേര് നവംബർ എന്നാക്കി മാറ്റി കപ്പൽ തങ്ങളുടെ കൈവശം വെയ്ക്കുകയും ചെയ്തു. ഇനി കിഡിനു വേണ്ടത് പുതിയ കപ്പലായ നവംബറിലേക്ക് കൂടുതൽ നാവികരെയാണ്. കൂടാതെ ഇപ്പോൾ കപ്പലിൽ ഉള്ള കുഴപ്പക്കാരെ എവിടെയെങ്കിലും ഇറക്കി വിടുകയും ചെയ്യണം. അതിന് പറ്റിയ ഒരു സ്ഥലം മലബാർ തീരത്ത് തന്നെ കുറേക്കൂടി തെക്കോട്ട് മാറി തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് Smuggler’s Den അല്ലെങ്കിൽ കൊള്ളക്കാരുടെ തുറമുഖം എന്നറിയപ്പെട്ടിരുന്ന ഒരു സ്ഥലം മലബാർ തീരങ്ങളിൽ ഉണ്ടായിരുന്നു. കല്ലികോയ്ലോൺ (Kalliquilon) എന്ന പേരിലാണ് യൂറോപ്പിൽ ആ സ്ഥലം അറിയപ്പെട്ടിരുന്നത്.
കടൽകൊള്ളക്കാരെ പിടിക്കാനിറങ്ങി അവസാനം ഒരു കടൽക്കൊള്ളക്കാരൻ തന്നെ ആയി മാറിക്കൊണ്ടിരിക്കുന്ന സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് 1697 ൽ കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തുകയും, അവിടെ ഇറങ്ങുകയും ചെയ്തു. താൻ ഇപ്പോഴും രാജാവിന് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് കാരവാറിലെ ഇംഗ്ലീഷ് അധികാരികളെ കിഡ് ബോധ്യപ്പെടുത്തിയെങ്കിലും, കിഡിന്റെ കപ്പലായ അഡ്വഞ്ചറിൽ നിന്നും രക്ഷപെട്ട ചിലർ കിഡ്, മേരി എന്ന ഇംഗ്ലീഷ് കപ്പൽ ആക്രമിച്ച് ക്യാപ്റ്റനെയും, മറ്റൊരാളെയും തടവുകാരാക്കി വെച്ചിരിക്കുകയാണ് എന്നുള്ള സത്യം ഈസ്റ്റ് ഇന്ത്യ കമ്പനി അധികാരികളെ അറിയിക്കുക തന്നെ ചെയ്തു. ഇതേ സമയം കിഡ് പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് പുരോഹിതന്മാർ വഴി ഗോവയിലുണ്ടായിരുന്ന പോർട്ടുഗീസ് അധികാരികൾ കിഡ് ഒരു ഇംഗ്ലീഷ് പൈറേറ്റ് ആണെന്നുള്ള കാര്യം തിരിച്ചറിഞ്ഞു. അതോടുകൂടി അവർ കിഡിനെ പിടികൂടുവാനായി രണ്ട് പോർട്ടുഗീസ് പടക്കപ്പലുകളെ കാരവാറിലേക്ക് അയച്ചു.
1697 സെപ്റ്റംബർ 13 ന് വൈകുന്നേരമാണ് രണ്ട് പോർച്ചുഗീസ് പടക്കപ്പലുകൾ കാരവാറിലേക്ക് വരുന്നുണ്ട് എന്ന വിവരം കിഡിനു ലഭിച്ചത്. രാത്രി തന്നെ കിഡ് അഡ്വഞ്ചറിന്റെ നങ്കൂരമെടുക്കുവാൻ ഉത്തരവിട്ടു. കാർ സ്റ്റാർട്ട് ചെയ്തു പോകുന്നത് പോലെ എളുപ്പമുള്ള പണിയല്ല, ഒരു കപ്പൽ തുറമുഖം വിടുക എന്നത്. എന്നാൽ അപകടം മനസ്സിലാക്കിയ അഡ്വഞ്ചറിലെ നാവികർ തുടർച്ചയായി പണിയെടുക്കുകയും രാത്രിയോടെ കപ്പലിനെ അഴിമുഖത്ത് നിന്നും പുറംകടലിലേക്ക് മാറ്റുവാൻ അവർക്ക് സാധിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉദിച്ചുയർന്ന സൂര്യന്റെ ആദ്യ കിരണം പ്രകാശിച്ചപ്പോൾ തന്നെ തൊട്ടരികിൽ രണ്ട് പോർട്ടുഗീസ് കപ്പലുകൾ എത്തിയിരുന്നത് കണ്ട് കിഡും കൂട്ടരും ഞെട്ടി.
Story of Captain Kidd
മുന്നൂറു വർഷങ്ങൾക്ക് മുൻപ് അമേരിക്കയുടെ അറ്റ്ലാന്റിക് തീരത്തുള്ള ലോങ്ങ് ഐലൻഡ് എന്ന ദ്വീപിലെ ഒരു രാത്രി. ഇരുളിന്റെ മറവിൽ ഒരുകൂട്ടം ആളുകൾ ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലാവെളിച്ചത്തിൽ അവരുടെ ഭീതിനിറഞ്ഞ മുഖങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും. അവർ പരസ്പരം ഒരക്ഷരം ഉരിയാടാതെയാണ് മുന്നോട്ട് നടക്കുന്നത് . അതിനൊരു കാരണവുമുണ്ട്. ഒന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇക്കൂട്ടത്തിലെ ഒരാൾ ഒരു മന്ത്രവാദിയെ കണ്ടിരുന്നു. അയാളാണ് നിധിയിരിക്കുന്ന സ്ഥലം അവർക്ക് വെളിപ്പെടുത്തി കൊടുത്തത്. പക്ഷേ അതിനൊരു കുഴപ്പമുണ്ട്. ആ നിധി കുപ്രസിദ്ധ കടൽക്കൊള്ളക്കാരൻ ക്യാപ്റ്റൻ വില്യം കിഡ്ഡിന്റേത് ആണ്. തന്റെ ആത്മാവിനെ പിശാചിന് വിറ്റ ഭീകരനാണ് അയാൾ. അതുകൊണ്ട് തന്നെ പൈശാചിക ശക്തികളാണ് അയാളുടെ നിധിക്ക് കാവലിരിക്കുന്നത്. പരസ്പരം സംസാരിച്ചാൽ ആ ശക്തികൾ ഉണരുകയും നിധി എടുക്കാൻ ശ്രമിക്കുന്നവരെ അപായപ്പെടുത്തുകയും ചെയ്യും. ഇക്കാരണങ്ങൾകൊണ്ടാണ് ആ ഭാഗ്യാന്വേഷികൾ ഒരക്ഷരം ഉരിയാടാതെ രാത്രിയുടെ മറവിൽ നിധിയിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നത്. മുന്നിൽ നീങ്ങുന്ന ആളുടെ കയ്യിൽ മാത്രം ഒരു റാന്തൽ പ്രകാശിക്കുന്നുണ്ട്. കോടാലിയും, മൺവെട്ടിയുമൊക്കെയാണ് മറ്റുള്ളവരുടെ കൈവശമുള്ളത്. ഏതാണ്ട് അഞ്ചടി താഴേയ്ക്ക് കുഴിച്ചപ്പോൾ തന്നെ അവർക്ക് ഓക്ക് തടി കൊണ്ടുണ്ടാക്കിയ ഒരു പെട്ടി കാണുവാൻ സാധിച്ചു. ഇരുമ്പ് പ്ലേറ്റുകൾ കൊണ്ട് പൊതിഞ്ഞ പുറംചട്ടയായിരുന്നു അതിന് ഉണ്ടായിരുന്നത്. അതിന്റെയുള്ളിൽ അനേകം സ്വർണ്ണനാണയങ്ങളും ഉണ്ടായിരുന്നു. സ്വർണ്ണനാണയങ്ങളുടെ പ്രഭ കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ ഒരാളുടെ വായിൽ നിന്നും അറിയാതെ രണ്ട് വാക്കുകൾ പുറത്തേക്ക് വീണുപോയി. Thank God! അതുകേട്ട് മറ്റുള്ളവർ ഞെട്ടലോടെ അയാളെ ഒന്ന് നോക്കി. മന്ത്രവാദി പറഞ്ഞ വ്യവസ്ഥ തെറ്റിയിരിക്കുന്നു!
ഷാഗോസ് ദ്വീപുകൾ ബ്രിട്ടൻ മൗറീഷ്യസിന് മടക്കി നൽകുവാൻ പോകുന്നു. തിരുവനന്തപുരത്ത് നിന്നും ഏതാണ്ട് 1700km തെക്ക് പടിഞ്ഞാറ് മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ സീഷെൽസിനും, മൗറീഷ്യസിനും ഇടയിൽ അവയുടെ കിഴക്ക് മാറിയാണ് 60 ഓളം ദ്വീപുകളുടെ കൂട്ടമായ ഷാഗോസ് അല്ലെങ്കിൽ ചാഗോസ് അതുമല്ലെങ്കിൽ ചെയ്ഗോസ് എന്നൊക്കെ അറിയപ്പെടുന്ന ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപായ ഡിയാഗോ ഗാർസിയയിലാണ് അമേരിക്കയുടെയും, ബ്രിട്ടന്റെയും സംയുക്ത സൈനിക താവളം നിർമ്മിച്ചിട്ടുള്ളത്. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എന്നറിയപ്പെടുന്ന GPS ന്റെ നാല് ഗ്രൌണ്ട് ആന്റിനകളിൽ ഒരെണ്ണവും ഈ ദ്വീപിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ തന്ത്രപ്രധാനമായ ഒരു സ്ഥാനമാണ് ഷാഗോസ് ദ്വീപുകൾക്കുള്ളത്. ഈ ദ്വീപുകളുടെ ജിയോഗ്രഫിക്കൽ പൊസിഷന്റെ പുറകിൽ കൗതുകമുണർത്തുന്ന ചില വസ്തുതകളുണ്ട്. അതുപോലെ തന്നെ ഈ ദ്വീപിന്റെ ചരിത്രത്തിന്റെ പുറകിൽ കരിപുരണ്ട് ഇരുണ്ടുമൂടിയ ചില വസ്തുതകളുമുണ്ട്.
Story of Lion Killer Jules Gerard Part 2
പത്തൊമ്പതാം നൂറ്റാണ്ടിൽ കുറച്ച് കച്ചവടവും, അതിനോട് ചേർന്നു അല്ലറ ചില്ലറ വേട്ടയും, മൃഗത്തോൽ വ്യാപാരവും ഒക്കെ ലക്ഷ്യമിട്ട് ഒരു ഫ്രഞ്ചുകാരൻ ഉത്തരഫ്രിക്കയിൽ എത്തിച്ചേർന്നു. അയാൾ ആഫ്രിക്കയിലെ ഫ്രഞ്ച് ആർമിയിലെ ഒരു ഉദ്യോഗസ്ഥനുംകൂടി ആയിരുന്നു . അവിടെയുള്ള അറബ് നാടോടി വർഗ്ഗക്കാരുടെ ഇടയിലായിരുന്നു അയാൾ കൂടുതൽ കാലവും ചിലവഴിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കാനുള്ള കഴിവും, അസാമാന്യ ധൈര്യവുമായിരുന്നു ആ പട്ടാളക്കാരന്റെ മുടക്ക് മുതൽ. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ അറബ് വംശജരുടെ ഇടയിൽ നല്ല ഒരു പേര് സമ്പാദിക്കുവാൻ അയാൾക്ക്സാധിച്ചു. പരസ്പരം പോരടിക്കുന്ന ആഫ്രിക്കയിലെ വിവിധ ഗോത്രങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുവാനും, അവരുമായി കച്ചവടം നടത്തുവാനും അയാൾക്ക് വലിയ പ്രയാസമൊന്നും ഉണ്ടായില്ല. എന്നാൽ ധീരന്മാരായ ആ വർഗ്ഗക്കാർക്ക് പോലും കീഴ്പ്പെടുത്താനാവാത്ത ഒരു കൂട്ടംജീവികൾ അക്കാലങ്ങളിൽ ഉത്തരാഫ്രിക്കയിലെ കാടുകളിലും, മലമടക്കുകളിലും അലഞ്ഞു തിരിയുന്നുണ്ടായിരുന്നു. തന്റെ യാത്രകൾക്കിടയിൽ ആ ജീവികളുടെ ഭീതിജനിപ്പിക്കുന്ന അലർച്ചകൾ മാത്രമാണ് ആ ഫ്രഞ്ച്കാരൻ കേട്ടിരുന്നത്. എന്നാൽ ക്രമേണ തന്റെയും, ആ ജീവിയുടെയും ജീവിതം ഏതാണ്ട് ഒരേ വഴിയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്നും, അതൊരിക്കൽ കൂട്ടിമുട്ടുമെന്നും അയാൾ ഒരിക്കൽപോലും കരുതിയിരുന്നില്ല . ആ ഫ്രഞ്ചുകാരൻ നേരിട്ട ഭീകരജീവികളിൽ ഒരെണ്ണം പോലും ഇന്ന് വന്യതയിൽ ജീവനോടെ ബാക്കിയില്ല എന്നതാണ് യാഥാർഥ്യം. വിരലിലെണ്ണാവുന്നത്ര ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. That animal was the great Atlas Lion.